മുംബൈ: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്.
മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ചയാണ് സാദ് തന്റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
"വെള്ളിയാഴ്ച ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തു. നിഷ, സർവാർ (കൈഫ് ഖാൻ), രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവരാണ് കേസിലെ പ്രതികൾ. ഫോറൻസിക് പരിശോധനയ്ക്കായി സാദിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു'.- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.